Posts

Showing posts from November, 2020

നോക്കുകുത്തി

നോക്കുകുത്തികളുടെ ഗ്രാമത്തില്‍ എല്ലാം ശാന്തമായിരുന്നു. എല്ലാം സുന്ദരമായിരുന്നു. മുകളില്‍ ആകാശം താഴെ ഭൂമി. അവിടെയും ഇവിടെയും  അങ്ങനെയും ഇങ്ങനെയും നോക്കുകുത്തികള്‍! മഴയില്‍ നനഞ്ഞും വെയില്‍ചൂടില്‍ തപിച്ചും മഞ്ഞില്‍ നിശ്ചലരായും വസന്തം വന്നതറിയാതെയും നോക്കുകുത്തികള്‍. വല്ലപ്പോഴും പറന്നെത്തുന്ന പക്ഷികളോ ഇഴഞ്ഞെത്തുന്ന ഉരഗങ്ങളോ വഴിതെറ്റിയെത്തുന്ന മൃഗങ്ങളോ അവിടെ തങ്ങിയില്ല. മരക്കൊമ്പുകളിലും വഴിയോരങ്ങളിലും കുളക്കടവുകളിലും കൃഷിസ്ഥലങ്ങളിലും ഒറ്റയായോ കൂട്ടംകൂടിയോ നില്ക്കുന്ന കോമാളികളോ രുദ്രന്മാരോ ആയ നോക്കുകുത്തികളോട് വിശേഷിച്ചൊരു വികാരവും അവര്‍ക്കാര്‍ക്കും തോന്നിയിട്ടുണ്ടാവില്ല. മഴയിലും കാറ്റിലും അംഗഭംഗംവന്ന നോക്കുകുത്തികള്‍ പാറിക്കളിക്കുന്ന അവയവങ്ങളോടെ അവിടെയും ഇവിടെയും അങ്ങനെയും ഇങ്ങനെയും..... വല്ലപ്പോഴും വന്നുപോകുന്ന മനുഷ്യര്‍ വിളവെടുപ്പോ കൃഷിപ്പണിയോ കഴിഞ്ഞ് അന്തിയോടെ മടങ്ങിപ്പോയി. ചിലപ്പോള്‍ പുതിയൊരു നോക്കുകുത്തിയെ  പ്രതിഷ്ഠിച്ചു. ഒരു ദിവസം ഒരാള്‍ വന്നു. കൃഷിപ്പണിക്കല്ല. വഴിപോക്കനുമല്ല. അങ്ങനെ ഒരാള്‍ അതിനുമുമ്പ് വന്നിട്ടില്ല. മരക്കൊമ്പിലിരുന്ന ഒരു നോക്കുകുത്തിയോട് അയാള്‍ സംഭാഷണം തുടങ്ങ...

ഉറുമ്പ്

ദൈവത്തിന്‍റെ പുസ്തകശാലയിലൂടെ ഒരു ഉറുമ്പ് സായാഹ്നസവാരിക്കിറങ്ങി. പുസ്തകശാലയുടെ വൈവിദ്ധ്യവും വൈപുല്യവും ഏകാന്തതയുമൊന്നും ഉറുമ്പിന് അറിയില്ലായിരുന്നു. അന്നത്തെ യാത്ര  വിരസമായെന്ന വിലയിരുത്തലോടെ ഉറുമ്പ് മാളം പൂകി. മാളത്തിന്‍റെ മൂലയില്‍ വെളിച്ചത്തിന്‍റെ ഒരു ചില്ല ദീപ്തമായത് അന്നുമുതലാണ്. ഉറക്കത്തെ  സ്വപ്നങ്ങള്‍കൊണ്ട് പുതപ്പിക്കുമ്പോള്‍ പുതിയ ഒരുകൂട്ടം മിന്നാമിനുങ്ങുകളെന്ന്‍ ഉറുമ്പ് വെറുതെ പിറുപിറുത്തു. പിന്നെ ഉറങ്ങിപ്പോയി. വെളിച്ചത്തിന്‍റെ ആ ചില്ല എത്രയോകാലം  ഉറുമ്പിനും മാളത്തിനും കാവല്‍ നിന്നു. അതൊന്നും ആരും ശ്രദ്ധിച്ചില്ല. കാലങ്ങള്‍ കഴിഞ്ഞ് ഉറുമ്പ് മരിച്ചു. അതോടെ വെളിച്ചത്തിന്‍റെ ആ ചില്ല ഇല്ലാതായി. മാളത്തിലെ മറ്റുറുമ്പുകള്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. വറുതിക്കാലത്തിനുള്ള തയാറെടുപ്പിന്‍റെ തിടുക്കത്തിലായിരുന്നു അവര്‍.