പ്രകാശം



ഞാന്‍ നടന്നുകൊണ്ടിരിക്കുന്നു.

പാതയോരത്തെ കൂറ്റന്‍ മരം

എപ്പോഴോ അപ്രത്യക്ഷമായി.

പാതിരാവിന്‍റെ പടവുകള്‍

കാണേക്കാണേ കാണാതായി.

താമരക്കുളം വറ്റിവരണ്ടു.

പിന്നെ ഇല്ലാതെയായി.

വഴിവക്കില്‍  കാണാറുണ്ടായിരുന്നവള്‍

കാലപ്രവാഹത്തില്‍ കടപുഴകി.

അമ്മ കാറ്റില്‍ പറന്നു പോയി.

അച്ഛന്‍ മഴയില്‍ ഒലിച്ചു പോയി.

പക്ഷികള്‍ പാട്ടുനിറുത്തി;

പ്രസംഗം ശീലമാക്കി.

പുഴയിലെ പാലം

ഫ്ലൈ ഓവറിനു ചുവട്ടില്‍ ഉറക്കമായി. 

മന്ത്രക്കളങ്ങളില്‍ ചാത്തനുമില്ല,

ദേവിയുമില്ല.

വിജനത രംഗം ഭരിക്കുന്നു.


നിരത്ത് മുറിച്ചുവന്ന 

ഒരു നിമിഷം മാത്രം

അണയാത്ത ദീപനാളം പോലെ

പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

Comments