പ്രണയത്തിന്റെ തെരുവ്
നമ്മുടെ പ്രണയത്തിന്‍റെ തെരുവ് ഇപ്പോൾ വിജനമാണ്.
ഒരു പാറാവുകാരന്‍ മാത്രമുണ്ട്;
കുടെ അയാളുടെ കൂറ്റന്‍ നിഴലും.
ഒരു കാലത്ത് പതഞ്ഞൊഴുകിയിരുന്ന നിലാവ്
പാഴ്ശിലയായി തണുത്തുറഞ്ഞുകിടക്കുന്നു.
തെരുവിന്‍റെ മദ്ധ്യത്തിലൂടെ
കൂറ്റനൊരു കാട്ടുപക്ഷി മന്ദമന്ദം നടക്കുന്നു.
അദൃശ്യരൂപിയായി ഞാന്‍ തെരുവിലൂടെ നടക്കുന്നു.
എനിക്കൊപ്പം ഇനിയും അദൃശ്യരൂപികള്‍
നടക്കുന്നുണ്ടാവാം.
പൊടുന്നനെ പ്രണയം പുരണ്ട ഒരു പൊട്ടിച്ചിരി
അല്ല, രണ്ടുപേരുടെ പൊട്ടിച്ചിരികള്‍ പ്രത്യക്ഷമാകുന്നു.
ഒരു മാത്രയില്‍ എല്ലാം ഘനീഭവിക്കുന്നു.
Comments