ചരിത്രം


മഴക്കാലം.

പതിവുവഴിയില്‍ നിന്ന് 

പുഴ പുറത്തുവന്നു.

നഗരത്തിന്റെ തിരക്കിനെയും

ഉയരങ്ങളുടെ പ്രതിരോധത്തെയും

മറികടന്ന്,

ഉന്മാദത്തിന്റെ വാതിലുകള്‍

പിന്നെയും പിന്നെയും തള്ളിത്തുറന്ന്

സത്യത്തിലേക്ക്

അത് വെമ്പിക്കൊണ്ടിരുന്നു.


പുഴ പഴയ മണല്‍ത്തരികളെ കണ്ടുമുട്ടി.

അവളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെട്ടത്‌

അവ കെട്ടിടങ്ങളിലും 

മറ്റിടങ്ങളിലുമൊക്കെ

സിമെന്റിന്റെ തടവിലാണ്.

മോചിപ്പിക്കൂ മോചിപ്പിക്കൂ, എന്ന്

മണല്‍ത്തരികള്‍ കരയുകയാണ്.

അമ്മപ്പുഴ ഭ്രാന്തിയായത്

അങ്ങനെയാണ്.

പിന്നെയെല്ലാം ചരിത്രമാണ്.

മണല്‍ത്തരികള്‍ക്ക്  വേണ്ടി

പുഴ 

നഗരത്തിനോട് യുദ്ധം ചെയ്തത്.

നഗരം കല്ക്കൂമ്പാരമായത്.

മണല്‍ത്തരികള്‍ 

പിന്നെയും പുഴയെ തേടിപ്പോയത്.

എല്ലാം ചരിത്രമാണ്.

Comments