രഹസ്യസമാഗമം

 നിഴൽപ്പൂക്കൾ 125

*************************

വീട്ടില്‍ ഞാന്‍ മാത്രം.

ഫേസ് ബുക്കിലൂടെ അലച്ചില്‍.....

അപ്പോള്‍ മുകളിലത്തെ നിലയില്‍നിന്ന്

ഏതാനുംപേര്‍ കോണിയിറങ്ങി വന്നു.

**

ആരാണിവര്‍?

ആദ്യമൊന്നമ്പരന്നെങ്കിലും  

ഞാന്‍ പെട്ടെന്ന്‍ നോര്‍മലായി.

വിരലുകള്‍ കീ ബോര്‍ഡില്‍ ജാഗരൂകരായി.

**

വന്നവര്‍ മുറികളിലൂടെ തലങ്ങും വിലങ്ങും നടന്നു.

ടീവി ഓണ്‍ ചെയ്തു.

സ്വീകരണമുറിയിലെ സോഫയിലിരുന്ന് ചിരിച്ചു.

അടുക്കളയില്‍ ചെന്ന് ഭക്ഷണമെടുത്ത് കഴിച്ചു.

അവര്‍ വീട് കീഴടക്കി.

പക്ഷെ ഞാന്‍ കീഴടങ്ങിയില്ല.

**

പിന്നെയും ഏതാനുംപേര്‍ കോണിയിറങ്ങി വന്നു.

ഞാന്‍ കമ്പ്യൂട്ടറില്‍ ജോലി തുടര്‍ന്നു. 

ഇവരും ആദ്യത്തെക്കൂട്ടരെപ്പോലെ

വീടിന്‍റെ കടിഞ്ഞാണ്‍ കൈയിലെടുത്തു.

**

ഇതിനിടെ ആദ്യത്തെ കൂട്ടരും 

രണ്ടാമത്തെ കൂട്ടരും കലഹമായി.

ബഹളമായി.

ചിലര്‍ കോണി കയറി മുകളില്‍ പോയി.

ചിലര്‍ മുകളില്‍ നിന്നും താഴെയെത്തി.

വന്നവരും പോയവരും എത്രയെന്ന്

കണക്കൊന്നുമില്ല.

എല്ലാം കൂടിക്കുഴഞ്ഞു.

**

ഭാര്യയും മകളും വരുന്നു.

ഗേറ്റ് തുറക്കുന്ന ശബ്ദം.

ഞാന്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു.

വീട്ടിന്‍റെ വാതില്‍ തുറന്നതോടെ

വന്നവരെല്ലാം അപ്രത്യക്ഷരായി.

**

ചുമരിനുള്ളിലും

വാതില്‍ മറവുകളിലും

കോണിച്ചോട്ടിലെ ഇരുട്ടിലും

മറഞ്ഞിരിക്കുന്ന അവരുടെ സ്പന്ദനങ്ങള്‍

എനിക്ക് കേള്‍ക്കാം .

ഞാന്‍ കാതോര്‍ക്കുന്നു.

അദൃശ്യരുടെ ലോകത്തിലാണ് ഞാന്‍.

**

ഭാര്യ ചായയുമായി വരുന്നു.

മകള്‍ ഹോംവര്‍ക്കുമായി വരുന്നു.

ഇപ്പോള്‍ ഇരുളിലെയും മറവിലെയും തുടിപ്പുകള്‍

പൂര്‍ണമായും അവസാനിച്ചിരിക്കുന്നു.  

**

ജീവിതം എത്ര നിസ്സഹായം.

ഇലകൊഴിഞ്ഞ സ്വപ്‌നങ്ങള്‍

രാത്രിയുടെ വാതിലിലേക്ക് 

തല താഴ്ത്തുന്നു.

**


Comments