തുമ്പി


മരിച്ചവരുടെ പാത പിന്തുടര്‍ന്ന് ‍

ഒരു തുമ്പി പറന്നുപോയി.

തുമ്പിക്ക് പിന്നാലെ ഒരു കുട്ടിയും

.

രാത്രി അതിന്‍റെ ചിറകുകള്‍ വീശി.

നിഴലുകള്‍ പരസ്പരം പിറുപിറുത്തു.

സ്വപ്നങ്ങള്‍ കാറ്റില്‍ അലിഞ്ഞു.


കുട്ടിയെത്തേടി പലരും പോയി.

കാട്ടില്‍ പുതുവഴികള്‍ തെളിഞ്ഞു.

പാതിരാവിലൂടെ പകല്‍ ഇരമ്പി.


സ്നേഹിക്കുക എന്നത് ഇത്ര വലിയ പാപമോ?

എന്താണ് പുണ്യം?

കുട്ടിയുടെ അമ്മ ചോദിച്ചു.


ശവക്കോടി പുതച്ച് കുട്ടി വന്നു.

വെള്ള ആംബുലന്സി്നു പിന്നാലെ

ഏതാനും തുമ്പികള്‍ പറന്നുകൊണ്ടിരുന്നു.


ശവമടക്കുകഴിഞ്ഞ് ആളുകള്‍ മടങ്ങി.

ഒരുകൂട്ടം തുമ്പികള്‍ വന്നു.

അവ കുട്ടിയെ വിളിച്ചുണര്‍ത്തി.


തുമ്പികളുമൊത്തു കുട്ടി പറന്നുപോയി.

അടുത്ത പ്രഭാതത്തില്‍ 

അവിടെ പിന്നെയും തുമ്പികള്‍ പാറി നടക്കുന്നു.


അമ്മ പറഞ്ഞു,

ഒരു തുമ്പിക്ക് കുട്ടിയുടെ മുഖമാണെന്ന്.

അമ്മയോട് ചിരിച്ചെന്ന്.


കുട്ടിയുടെ അമ്മ ഒരു എഴുത്തുകാരിയാണ്.

അതിനാലാവാം ആരും അതത്ര കാര്യമാക്കിയില്ല.

എഴുത്തുകാരി അമ്മയുമാണെന്ന് അവരൊന്നും ഓര്‍ത്തില്ല.


മരിച്ചവരുടെ പാതയിലൂടെ

തുമ്പികള്‍ പറന്നുപോയി.

തുമ്പികള്‍ക്ക് പിന്നാലെ കുട്ടികളും.

Comments