പക്ഷി


പക്ഷിയുടെ ശവമടക്ക് കഴിഞ്ഞ്

മടങ്ങിയെത്തിയ അയാള്‍ പറഞ്ഞു.


കഷ്ടം

ആ പക്ഷി മരിച്ചുപോയി.

ആകാശത്തിനെ പശ്ചാത്തലമാക്കി

എത്ര പറന്നു.

എത്ര ചിത്രങ്ങള്‍ക്ക് കാരണമായി.

ഏതൊക്കെ സ്വീകരണമുറികളെ

ചിത്രശാലകളെ 

പക്ഷിയും ആകാശവും അലങ്കരിക്കുന്നു.

എന്നിട്ടും പക്ഷി 

ഒരിക്കലെങ്കിലും ആകാശത്തെ കണ്ടിട്ടില്ല.

അതാണ്‌ കഷ്ടം.

ആകാശമില്ലാതെ എന്ത് പക്ഷി.

എന്നിട്ടും......


ആകാശം പക്ഷിയെ കണ്ടിട്ടുണ്ടാവുമോ?

എത്രയെത്ര പക്ഷികള്‍.

ഇതിനൊക്കെ പശ്ചാത്തലം ആകാശം.

കഷ്ടം തന്നെ.


അയാള്‍ ദുഃഖിച്ചു.

അടുക്കളയില്‍ അയാളുടെ ഭാര്യ ചിരിച്ചു.


എന്ത് കഷ്ടം.

ഇതൊക്കെയല്ലേ ജീവിതം.

അവര്‍ വിഴുപ്പുകള്‍ തിരുമ്മുകയായിരുന്നു.

പാത്രം മോറുകയായിരുന്നു.

അടുപ്പില്‍ എന്തോ തിളക്കുകയായിരുന്നു.


'കഷ്ടം തന്നെ.'

മരക്കൊമ്പിലിരുന്ന്

അടുക്കലജനലിലേക്ക് നോക്കി

കാക്ക പറഞ്ഞു.

Comments