ശരി
സത്യം കാണാന്‍ കണ്ണുവേണ്ടെന്നു പറഞ്ഞവൾ
ഒരു പക്ഷിയായി മാറി.
കാലത്തിനു മുകളിലൂടെ
ആ പക്ഷി പറന്നുപോയി.
ഇപ്പോഴും ആ പക്ഷി അത് തന്നെ പറയുന്നു.
ആ പറച്ചിലാണ്
മഴയായി പെയ്യുന്നത്.
പകലും രാത്രിയുമല്ലാത്ത നേരത്ത്
ചിലപ്പോള്‍ പക്ഷി മടങ്ങിവരാറുണ്ട്,
പെണ്‍കുട്ടിയുടെ വേഷത്തില്‍.
തെരുവുകളിലൂടെ നടക്കാറുണ്ട്.
അമ്പലങ്ങളില്‍ പോയി പ്രാര്‍ഥിക്കാറുണ്ട്.
നൃത്തം ചെയ്യാറുണ്ട്.
സ്വപ്നം കാണാറുണ്ട്.
കരയാറും ചിരിക്കാറുമുണ്ട്.
പക്ഷി മരക്കൊമ്പിലിരുന്നു പാടും.
മഴനനഞ്ഞശേഷം ചിറകുകുടയും.
വെറുമൊരു പക്ഷിയായി
ഇണയുമായി കൊക്കുരുമ്മും.
പറന്നു മറയുകയും ചെയ്യും.
ശരിയായുള്ളത് ഏതാണ്?
പക്ഷിയോ,
പെണ്‍കുട്ടിയോ,
കാറ്റിലാടിയുയരുന്ന
ആളില്ലാത്ത ഊഞ്ഞാലോ!
Comments